My Blog List

Tuesday, December 28, 2010

ദ്രോണയും വന്ദേമാതരവും ബോക്സോഫീസ് ദുരന്തങ്ങള്‍

2010 മലയാളത്തിലെ ‘എം ആന്‍റ് എം’ കമ്പനിക്ക് നേട്ടത്തിന്‍റെയും തിരിച്ചടിയുടെയും വര്‍ഷമായിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗുണവും ദോഷവും ഒരുപോലെ അനുഭവിക്കേണ്ടിവന്ന വര്‍ഷം. താരതമ്യപ്പെടുത്തുമ്പോള്‍ മോഹന്‍ലാലിനാണ് കൂടുതല്‍ ആഘാതമുണ്ടായത്. മമ്മൂട്ടി ചില നല്ല ചിത്രങ്ങളുമായി നില ഭദ്രമാക്കി. എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയചിത്രങ്ങളുടെ പട്ടിക തയ്യാറാക്കുമ്പോള്‍ അവയില്‍ മുന്‍‌നിരയില്‍ നില്‍ക്കുന്നത് മമ്മൂട്ടിയുടെയും ലാലിന്‍റെയും ചിത്രങ്ങളാണ്.

‘ദ്രോണ2010’ എന്ന ഷാജികൈലാസ് സിനിമയുടെ തകര്‍ച്ചയാണ് മമ്മൂട്ടിക്ക് കഴിഞ്ഞ വര്‍ഷം ഞെട്ടല്‍ സമ്മാനിച്ച അനുഭവം. ബോക്സോഫീസില്‍ തവിടുപൊടിയാകുകയായിരുന്നു ഈ സിനിമ. ഈ സിനിമയുടെ പരാജയത്തില്‍ മനം‌നൊന്ത് സംവിധായകന്‍ ഷാജി കൈലാസ് സിനിമാരംഗം ഉപേക്ഷിക്കാന്‍ പോലും മുതിര്‍ന്നു. മൂന്നരക്കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ദ്രോണ തിയേറ്ററുകളില്‍ നിന്ന് വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കിയില്ല. എന്തായാലും നിര്‍മ്മാതാവ് എം മണിക്കുണ്ടായ ഈ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ഒടുവില്‍ ഷാജിയും മമ്മൂട്ടിയും ചേര്‍ന്ന് ‘ആഗസ്റ്റ് 15’ എന്ന സിനിമ ഒരുക്കുകയാണിപ്പോള്‍.

മോഹന്‍ലാലിന്‍റെ ‘അലക്സാണ്ടര്‍ ദി ഗ്രേറ്റ്‍’ ആണ് കത്തിയമര്‍ന്ന മറ്റൊരു വന്‍ പ്രതീക്ഷ. റെയിന്‍‌മാന്‍ എന്ന ഹോളിവുഡ് സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ സിനിമ മുരളി നാഗവള്ളിയാണ് സംവിധാനം ചെയ്തത്. ബിഗ് ബജറ്റിലൊരുക്കിയ ഈ സിനിമയുടെ റിലീസിംഗ് തീയതികള്‍ പല തവണ മാറിപ്പോയതും സിനിമയെക്കുറിച്ച് ആദ്യം തന്നെ പ്രചരിച്ച മോശം അഭിപ്രായവും അലക്സാണ്ടറെ കനത്ത പരാജയത്തിലേക്ക് നയിച്ചു. തിരക്കഥയ്ക്ക് ബലമില്ലാത്തതും കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വമില്ലാത്തതും സിനിമയ്ക്ക് വിനയായി. ഒരു ഇടവേളയ്ക്ക് ശേഷം വി ബി കെ മേനോന്‍ നിര്‍മ്മിച്ച അലക്സാണ്ടര്‍ ദി ഗ്രേറ്റ് അദ്ദേഹത്തിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയത്.

14 കോടി രൂപയായിരുന്നു നിര്‍മ്മാതാവ് ഹെന്‍‌ട്രി ‘വന്ദേമാതരം’ എന്ന മലയാളം - തമിഴ് പ്രൊജക്ടിനു വേണ്ടി ചെലവഴിച്ചത്. റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം തിരിച്ച് പെട്ടിക്കുള്ളില്‍ കയറി. മാത്രമല്ല, മമ്മൂട്ടിക്കെതിരെ പരസ്യ വിമര്‍ശനവുമായി ഹെന്‍‌ട്രി രംഗത്തെത്തുകയും ചെയ്തു. 10 ഷെഡ്യൂളുകളും 100 ദിവസത്തെ ഷൂട്ടിംഗുമൊക്കെയായി മാരത്തോണ്‍ ചിത്രീകരണമാണ് ഈ മമ്മൂട്ടി - അര്‍ജുന്‍ ചിത്രത്തിനുവേണ്ടി നടത്തിയത്. നവാഗതനായ ടി അരവിന്ദായിരുന്നു സംവിധായകന്‍. ഇത്രയും വലിയ തകര്‍ച്ച മമ്മൂട്ടിയുടെ കരിയറിലെ തന്നെ അപൂര്‍വം സംഭവമാണ്.

ബക്കറ്റ് ലിസ്റ്റ് എന്ന ഹോളിവുഡ് ക്ലാസിക്കിനെ കോപ്പിയടിച്ചുണ്ടാക്കിയ സൃഷ്ടിയായിരുന്നു സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഫോര്‍ ഫ്രണ്ട്സ്. ഹാപ്പി ഹസ്ബന്‍ഡ്സിനു ശേഷം സജിയും കൃഷ്ണ പൂജപ്പുരയും ഒത്തുചേര്‍ന്ന ഈ സിനിമയെ പ്രേക്ഷകര്‍ നിഷ്കരുണം തള്ളിക്കളയുകയായിരുന്നു. തിയേറ്ററുകളില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ ജയറാം, കുഞ്ചാക്കോ, ജയസൂര്യ, മീരാ ജാസ്മിന്‍ ടീമിന്‍റെ ഈ കൂട്ടായ്മയ്ക്ക് സാധിച്ചില്ല. കമലഹാസന്‍റെ സാന്നിധ്യം പോലും ചിത്രത്തിന് രക്ഷയായില്ല. മൂന്നരക്കോടി ചെലവിട്ട ഈ സിനിമ പക്ഷേ, വീഡിയോ - ഓവര്‍ സീസ് റൈറ്റുകളും റീമേക്ക് അവകാശങ്ങളുമെല്ലാം കൂടി നിര്‍മ്മാതാവിന് വലിയ നഷ്ടമുണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജിന്‍റെ മൂന്ന് വമ്പന്‍ സിനിമകള്‍ - താന്തോന്നി, അന്‍‌വര്‍, ദി ത്രില്ലര്‍ - തകര്‍ന്നടിഞ്ഞ വര്‍ഷമായിരുന്നു 2010. വമ്പന്‍ ഇനിഷ്യല്‍ കളക്ഷനുശേഷം മൂക്കുകുത്തിയ ചിത്രങ്ങളായിരുന്നു ഇവ. അന്‍‌വര്‍ ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാക്കി. ഒരു പത്രം വായിക്കുന്നതുപോലെയുള്ള അനുഭവമായിരുന്നു ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ എന്ന ചിത്രം. വന്‍ ബജറ്റില്‍ ഒരുക്കിയ ഈ സിനിമയ്ക്കും കോടികള്‍ നഷ്ടമുണ്ടായി. തിരക്കഥയെഴുതാന്‍ ടി എ ഷാഹിദ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തിയ സിനിമയായിരുന്നു നവാഗതനായ ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്ത താന്തോന്നി. മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നായകന്‍ എന്ന പദവിയിലേക്ക് കുതിക്കുകയായിരുന്ന പൃഥ്വിക്ക് ഈ സിനിമകളുടെ വീഴ്ച കനത്ത തിരിച്ചടിയായി.

റിലീസായി 25 ദിവസങ്ങള്‍ക്കുള്ളില്‍ വിതരണക്കാരന് 2.1 കോടി രൂപയുടെ ഷെയര്‍ ലഭിച്ച ചിത്രമാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം പ്രമാണി. പിന്നീട് അവിശ്വസനീയമാം‌വിധം പ്രമാണി തകര്‍ന്നടിഞ്ഞു. മമ്മൂട്ടിക്കുവേണ്ടി ഒരു കഥാപാത്രത്തെ തുന്നിയുണ്ടാക്കി എന്നതില്‍ കവിഞ്ഞ് മികച്ച കഥയുടെ അഭാവമായിരുന്നു പ്രമാണിക്ക് ദോഷമായത്. ഒരര്‍ത്ഥത്തില്‍ ഉണ്ണികൃഷ്ണന്‍റെ മുന്‍‌ഹിറ്റായ മാടമ്പിയുടെ റീമേക്ക് തന്നെയായിരുന്നു പ്രമാണി.

അമിതാഭ് ബച്ചന്‍ - മോഹന്‍ലാല്‍ - മേജര്‍ രവി ടീമിന്‍റെ കാണ്ഡഹാര്‍ തിയേറ്ററുകളില്‍ നിന്ന് തൂത്തെറിയപ്പെട്ട സിനിമയാണ്. മോശം തിരക്കഥയും അതിലും മോശമായ സംവിധാനവും ഈ സിനിമ കൊന്നുകളഞ്ഞു എന്നു പറയാതെ വയ്യ. നിര്‍മ്മാതാവായ മോഹന്‍ലാലിന് തിയേറ്ററുകളില്‍ നിന്ന് വലിയ വരുമാനം ലഭിച്ചില്ലെങ്കിലും ആശാവഹമായ നില ഈ സിനിമയ്ക്കുണ്ട്. 6.25 കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ്. 6.5 കോടി രൂപ സാറ്റലൈറ്റ്, ഓഡിയോ, വീഡിയോ, ഓവര്‍സീസ് അവകാശങ്ങള്‍ വഴിയും തിയേറ്റര്‍ അഡ്വാന്‍സ് വഴിയും റിലീസിനു മുമ്പേ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ വലിയ ഒരു തിരിച്ചടിയുണ്ടാകാതെ മോഹന്‍ലാലിന്‍റെ പ്രണവം ആര്‍ട്സിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു എന്ന് പറയാം.

PRO


മൂന്നരക്കോടി രൂപയായിരുന്നു ഒരുനാള്‍ വരും എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ചെലവ്. മികച്ച തുടക്കം ലഭിച്ച ഈ സിനിമ പിന്നീട് പരാജയമായി മാറി. ശ്രീനിവാസന്‍ രചിച്ച തിരക്കഥ തന്നെയായിരുന്നു സിനിമയുടെ കഥ കഴിച്ചത്. മോഹന്‍ലാലിന് ഈ സിനിമയില്‍ കാര്യമായൊന്നും ചെയ്യാനില്ലാതിരുന്നത് ലാല്‍ ഫാന്‍സിനെ നിരാശരാക്കി.

മമ്മൂട്ടി അതിഥിവേഷത്തിലെത്തിയ ബെസ്റ്റ് ഓഫ് ലക്കാണ് ഈ വര്‍ഷത്തെ വമ്പന്‍ ഫ്ലോപ്പുകളില്‍ ഒന്ന്. എന്തിനാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിച്ചതെന്നുപോലും സംശയം തോന്നിപ്പോകും. നാലാംകിട തിരക്കഥയും നിലവാരമില്ലാത്ത സംവിധാനവും. എം എ നിഷാദ് എന്ന സംവിധായകന്‍ മലയാള സിനിമയ്ക്ക് നല്‍കിയ ഏറ്റവും മോശം ചിത്രമായിരുന്നു ബെസ്റ്റ് ഓഫ് ലക്ക്.

ഒരിടത്തൊരു പോസ്റ്റുമാന്‍, എഗൈന്‍ കാസര്‍കോഡ് കാദര്‍ഭായ്, ത്രീ ചാര്‍ സൌ ബീസ്, നല്ലവന്‍, ഏപ്രില്‍ ഫൂള്‍, വലിയങ്ങാടി, സീനിയര്‍ മാന്‍ഡ്രേക്ക്, ബ്ലാക്ക് സ്റ്റാലിയണ്‍ തുടങ്ങിയ സിനിമകളും കനത്ത പരാജയം രുചിച്ചു.

പോക്കിരിയുടെയും ശിക്കാറിന്‍റെയും വര്‍ഷം

2010അവസാനിക്കുകയാണ്. ഇനി റിലീസാകാനുള്ള പ്രധാന മലയാള ചിത്രങ്ങള്‍ മേരിക്കുണ്ടൊരു കുഞ്ഞാട്, ടൂര്‍ണമെന്‍റ് എന്നിവ. ആ സിനിമകളുടെ വിധി അടുത്ത വര്‍ഷം ആദ്യമേ കൃത്യമായി നിര്‍വചിക്കാനാവൂ. അതൊഴിച്ച്, ഇതുവരെ ഈ വര്‍ഷം റിലീസായത് 88 മലയാള സിനിമകളാണ്. അവയില്‍ 20 സിനിമകള്‍ നിര്‍മ്മാതാക്കള്‍ക്ക് പണം സമ്പാദിച്ചുകൊടുത്തു.ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും ബിഗ്സ്റ്റാര്‍ പൃഥ്വിരാജും ഒന്നിച്ച പോക്കിരിരാജയാണ്. 80 കേന്ദ്രങ്ങളില്‍ റിലീസായ പോക്കിരിരാജ 10 കേന്ദ്രങ്ങളില്‍ 70 ദിവസം തികച്ചപ്പോള്‍ രണ്ടിടത്ത് 100 ദിവസം ഓടി. 20 കോടിയിലധികം രൂപയാണ് തിയേറ്ററുകളില്‍ നിന്ന് ഈ സിനിമ വാരിക്കൂട്ടിയത്. മമ്മൂട്ടിയുടെ ഡാന്‍സും മുറി ഇംഗ്ലീഷും പൃഥ്വിരാജിന്‍റെ ആക്ഷനുമായിരുന്നു പോക്കിരിരാജയുടെ ഹൈലൈറ്റ്. നവാഗതനായ വൈശാഖ് ഈ സിനിമയിലൂടെ ഹിറ്റ്മേക്കര്‍മാരുടെ നിരയില്‍ ഇടം‌പിടിച്ചു.നാലരക്കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ശിക്കാറാണ് ഈ വര്‍ഷത്തെ മറ്റൊരു ബോക്സോഫീസ് രാജാവ്. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ താരമൂല്യത്തിന്‍റെ പ്രഭയില്‍ രണ്ടാഴ്ചകൊണ്ട് എട്ടുകോടി രൂപയാണ് ഈ സിനിമയ്ക്ക് ഗ്രോസ് വന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം ശിക്കാര്‍ നേടിയത് 1.29 കോടി രൂപയാണ്. ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാറിന് പക്ഷേ ആദ്യത്തെ 25 ദിവസങ്ങള്‍ക്ക് ശേഷം കളക്ഷനില്‍ വന്‍ ഇടിവ് സംഭവിച്ചു.പാപ്പി അപ്പച്ചാ എന്ന മെഗാഹിറ്റിലൂടെ ജനപ്രിയനായകന്‍ ദിലീപ് തിരിച്ചുവരവ് നടത്തിയ വര്‍ഷമാണ് 2010. അപ്രതീക്ഷിത വിജയമാണ് ഈ സിനിമ നേടിയത്. മൂന്നരക്കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച പാപ്പി 11 കോടി രൂപയാണ് ഗ്രോസ് നേടിയത്. കാവ്യാമാധവനും ഈ വിജയം ആശ്വാസം നല്‍കി. നവാഗതനായ മമാസാണ് ഈ സിനിമ സംവിധാനം ചെയ്തത്.ലാല്‍ ജോസ് സംവിധാനം ചെയ്ത ‘എല്‍‌സമ്മ എന്ന ആണ്‍കുട്ടി’ ഈ വര്‍ഷത്തെ കറുത്തകുതിരയായി. ആന്‍ അഗസ്റ്റിന്‍ നായികയായ ഈ സിനിമ അത്ഭുതപ്പെടുത്തുന്ന വിജയമാണ് കൈവരിച്ചത്. കുഞ്ചാക്കോബോബനും ഇന്ദ്രജിത്തിനും ഈ സിനിമയുടെ വിജയം പുതുജീവന്‍ നല്‍കി. വെറും ഒന്നരക്കോടി രൂപ മുതല്‍മുടക്കിയ എല്‍‌സമ്മ എട്ടുകോടിയോളം രൂപ തിയേറ്ററുകളില്‍ നിന്നുമാത്രം സമ്പാദിച്ചു. ലാല്‍ജോസ് ടച്ച് തന്നെയായിരുന്നു ഈ സിനിമയുടെ പ്രത്യേകത.ജീത്തുജോസഫ് സംവിധാനം ചെയ്ത ‘മമ്മി ആന്‍റ് മി’യും സര്‍പ്രൈസ് ഹിറ്റായിരുന്നു. ഉര്‍വശിയും അര്‍ച്ചന കവിയും തകര്‍ത്തഭിനയിച്ച ഈ സിനിമ വിതരണം ചെയ്തത് മോഹന്‍ലാലാണ്. കുഞ്ചാക്കോബോബന്‍, മുകേഷ് എന്നിവര്‍ക്കും സിനിമയുടെ വിജയം ഗുണം ചെയ്തു. മനോഹരമായ പാട്ടുകള്‍ ഈ സിനിമയിലുണ്ടായിരുന്നു. ഒന്നരക്കോടി ബജറ്റുള്ള ഈ സിനിമയും 7.5 കോടി രൂപ കളക്ഷന്‍ നേടി.

എന്നാല്‍ 2010ന്‍റെ സിനിമ ഏതാണെന്നു ചോദിച്ചാല്‍ അത് പ്രാഞ്ചിയേട്ടനല്ലാതെ മറ്റൊന്നുമല്ല. രഞ്ജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ്. 1.9 കോടി രൂപ ബജറ്റില്‍ രഞ്ജിത് തന്നെ നിര്‍മ്മിച്ച ഈ സിനിമ 80 ദിവസം കൊണ്ട് ആറുകോടിയിലേറെ കളക്ഷന്‍ നേടി. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും പ്രാഞ്ചിയേട്ടന്‍ 100 ദിവസങ്ങള്‍ പിന്നിടുകയാണ്. മലയാള സിനിമയ്ക്ക് പുതിയൊരു കാലഘട്ടത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഈ സിനിമ.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രധാന സിനിമ. ഒട്ടേറെ പുതുമുഖങ്ങളും പുതുമകളുമയി വന്ന ഈ ചിത്രം നിര്‍മ്മിച്ചത് ദിലീപാണ്. വന്‍ വിജയം കരസ്ഥമാക്കിയ ഈ സിനിമ മലയാള സിനിമയ്ക്ക് വിനീത് എന്ന മികച്ച സംവിധായകനെയും സമ്മാനിച്ചു. രണ്ടുകോടി രൂപ മുടക്കി നിര്‍മ്മിച്ച മലര്‍വാടി അഞ്ചുകോടിയോളം രൂപ കളക്ഷന്‍ നേടിജനുവരിയില്‍ റിലീസായ ഹാപ്പി ഹസ്ബന്‍ഡ്സ് എന്ന സിനിമ മെഗാവിജയം നേടി. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഈ മള്‍ട്ടിസ്റ്റാര്‍ സിനിമയുടെ ചെലവ് മൂന്നരക്കോടി രൂപയാണ്. 12 കോടി രൂപയിലധികം കളക്ഷന്‍ നേടിയ ഈ സിനിമ വീണ്ടും സ്ലാപ്സ്റ്റിക് കോമഡിയുടെ ജനപ്രീതി തെളിയിച്ചു. ജയറാമിനും ജയസൂര്യയ്ക്കും സുരാജ് വെഞ്ഞാറമ്മൂടിനും ഈ സിനിമ ഗുണമായി. എന്നാല്‍ സജിയുടെ അടുത്ത സിനിമ ‘ഫോര്‍ ഫ്രണ്ട്സ്’ ബോക്സോഫീസില്‍ തകര്‍ന്നടിയുകയും ചെയ്തു.ലാല്‍ സംവിധാനം ചെയ്ത ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’ വമ്പന്‍ വിജയം നേടി ഹരിഹര്‍നഗറിന്‍റെ പാരമ്പര്യം കാത്തു. നാല്‍‌വര്‍ സംഘത്തിന്‍റെ തമാശകളും ഹൊററുമായിരുന്നു ഗോസ്റ്റ് ഹൌസിന്‍റെ പ്രത്യേകത. നെടുമുടി വേണുവിന്‍റെയും രാധികയുടെയും തകര്‍പ്പന്‍ കഥാപാത്രങ്ങളായിരുന്നു ഈ സിനിമയുടെ ജീവന്‍. ഹരിഹര്‍ നഗര്‍ സീരീസിലെ ആദ്യ രണ്ടു സിനിമകളുടെ വിജയം ആവര്‍ത്തിക്കാനായില്ലെങ്കിലും ഗോസ്റ്റ് ഹൌസും ബോക്സോഫീസില്‍ കോടികളുടെ കിലുക്കമുണര്‍ത്തിയ ചിത്രമാണ്.ഡോ. എസ് ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത സഹസ്രം ഗംഭീരവിജയമാണ് സ്വന്തമാക്കിയത്. സുരേഷ്ഗോപിയുടെ മികച്ച പ്രകടനവും മനോഹരമായ തിരക്കഥയുമായിരുന്നു ഈ സിനിമയുടെ വിജയം. ആദ്യ ദിവസം 98 ലക്ഷം രൂപ കളക്ഷന്‍ നേടിയ ഈ സിനിമ രണ്ടാഴ്ച കൊണ്ട് അഞ്ചുകോടി രൂപയാണ് വാരിക്കൂട്ടിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മുതല്‍മുടക്ക് തിരിച്ചുപിടിച്ച് ജൈത്രയാത്ര തുടരുകയാണ് സഹസ്രം.മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍ സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. കേരളമെങ്ങും ‘മികച്ച സിനിമ’യെന്ന ഒരേ അഭിപ്രായമാണ് ബെസ്റ്റ് ആക്ടര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഗംഭീര ഇനിഷ്യല്‍ കളക്ഷന്‍ നേടിയ ഈ സിനിമ മൌത്ത് പബ്ലിസിറ്റിയിലൂടെ വന്‍ ഹിറ്റായി മാറുകയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന യുവ സംവിധായകന്‍ പ്രതീക്ഷയുണര്‍ത്തുന്നുകാര്യസ്ഥന്‍, ജനകന്‍, ബോഡി ഗാര്‍ഡ്, കഥ തുടരുന്നു, അപൂര്‍വരാഗം, കോക്ടെയില്‍, സ്വന്തം ഭാര്യ സിന്ദാബാദ്, സകുടുംബം ശ്യാമള, ആഗതന്‍ എന്നിവയും ഹിറ്റ് പട്ടികയില്‍ ഇടം പിടിച്ചു. മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് സിനിമ കാണ്ഡഹാര്‍ പ്രദര്‍ശനം തുടരുകയാണ്. ഈ സിനിമ പരാജയത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.